Saturday, November 7, 2009

തൂക്കുവയര്‍

അന്നൊരമാവാസി ആയിരുന്നു. ഇരുട്ടാണെങ്കില്‍ കുറ്റാക്കൂരു്. പൊറിഞ്ചുവിന്റെ മകന്‍ തോമാച്ചന്‍ നിലവിളിച്ചു.

"തിരുമേനീ! രക്ഷിക്കണം".

യാതൊരു മേനിയും നടിക്കാതെ അച്ഛന്‍ തിരക്കി.

"എന്താ കാര്യം?"

തോമാച്ചന്‍ ദീനദീനം തുടര്‍ന്നു.

"അടിയന്‍ ഒരാളെ കൊന്നു!".

"വേഗം പോലീസ് സ്റ്റേഷനിലേയ്ക്കു് ചെല്ലു്. അവര്‍ ചെല്ലും ചെലവും തരും." - അച്ഛന്‍

പൊറിഞ്ചുവിനെ എനിക്കറിയാം. തോളത്തു് ഒരു തോര്‍ത്തും, മുണ്ടില്‍ കനമുള്ള ഒരു മടിയും, (വഴിയില്‍ ഭയമുണ്ടായിരുന്നില്ല) കറുത്ത ചരടില്‍ കോര്‍ത്ത കൊന്തയും, ഇരുനിറം - പൊറിഞ്ചുവിന്റെ രേഖാചിത്രം. ഓണത്തിനും വിഷുവിനും കാഴ്ചയായി ഒരുവല്ലം നിറയെ പച്ചകറികളും പഴങ്ങളും കൊണ്ടുവന്നിരുന്ന രൂപം.

അച്ഛനും പൊറിഞ്ചുവും തമ്മിലുള്ള ബന്ധം, എനിക്കു് മനസ്സിലായില്ല. ഏതായാലും അതു്, സോണിയയും കോണ്‍ഗ്രസും പോലെയോ, വെള്ളാപ്പളിയും ശ്രീനാരായാണഗുരുവും പോലെയോ, കുഞ്ഞാലിക്കുട്ടിയും ............ പോലെയോ ആയിരുന്നില്ല. ഗാഢബന്ധം! സള്‍ഫ്യൂരിക്യാസിഡല്ല.

ദുഖകണ്ഡാര രാഗത്തില്‍, നിരാലംബതാളത്തില്‍ തോമാച്ചന്‍ ആലാപനം തുടര്‍ന്നു.

" പതിവു പാക്കു് പണിയും (ചാര സംഘടനയുമായി ഇതിനൊരുബന്ധവുമില്ല) കഴിഞ്ഞു് കോരവൈദ്യന്റെ കടയ്ക്കു് മുമ്പിലോട്ടു് ചേല്ലുമ്പം, എന്റെ തിരുമേനീ.........! അപ്പനെ ആ വട്ടുകുന്നേല്‍ അവറാച്ചന്‍ (അതു് പോലീസ് സ്റ്റേഷനിലെ പേരാണു്, പള്ളിയില്‍ അബ്രഹാം, നാട്ടില്‍ കുഞ്ഞൂഞ്ഞു്, വീട്ടില്‍ ഞൂഞ്ഞു്) ഊരി പിടിച്ച കത്തിയുമായി കുത്താനോങ്ങി നില്‍ക്കുന്നു! അപ്പന്റെ കണ്ണിലെ പൊന്നീച്ചയും, അവറാച്ചന്റെ കണ്ണിലേ തീയും, എന്റെ കണ്ണിലെ ഇരുട്ടും വ്യക്തമായി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. പെട്ടന്നു് എനിക്കു് മഹാകവി മാവറ ഇട്ടിണ്ടാന്റെ ഒരു കാവ്യശകലം ഓര്‍മ്മ വന്നു. Attack NPA before NPA attacks us* (അപ്പനെ കൊല്ലുന്നതിനു് മുന്‍പു് അവറാച്ചനേ ആക്രമിക്കണമെന്നു് കുഞ്ഞികുട്ടന്‍ തമ്പുരാന്റെ പരിഭാഷ).

അടയ്ക്ക നന്നാക്കുന്ന മടക്കു് പിച്ചാത്തി നിവര്‍ത്തി അവറാച്ചന്റെ പൊറത്തു് ഒരു കുത്തു്. കഷ്ടിച്ചു് അര ഇഞ്ച് മാത്രം കയറിയ പിച്ചാത്തി, അവറാച്ചന്‍ പിറകോട്ടു് മറിഞ്ഞു വീണതു കൊണ്ടു മാത്രം പിടിയടക്കം ഉള്ളില്‍. അവറാച്ചന്‍ ആണ്ട കെടക്കുന്നു. ചത്തു. അടിയന്‍ നേരെയിങ്ങു പോന്നു. എന്നാചെയ്യും തിരുമേനീ - രക്ഷിക്കണം!"

കാലത്തിന്റെ ഉരുള്‍പൊട്ടലില്‍ സമയം കുത്തിയൊലിച്ചു. ഏഷ്യാനെറ്റിന്റെ ഒരു സുപ്രഭാതത്തില്‍ ഫ്ലാഷ് ന്യൂസ് - തോമാച്ചനെ വെറുതേ വിട്ടു. ജഡ്ജി ഒഴിച്ചു കൊടുക്കുന്ന വിധിന്യായത്തില്‍ തോമാച്ചന്‍ കൈകഴുകുന്ന ചിത്രവും!.

അച്ഛന്റെ മുന്നിലേക്കു് ഞാനെന്റെ ജിജ്ഞാസയെ അഴിച്ചുവിട്ടു. അച്ഛനെന്റെ നേര്‍ക്കു് ഒരു ഫ്ലാഷ് ബാക്കും.

തോമാച്ചനെ രക്ഷിക്കാനുള്ള ബാദ്ധ്യത, പൊറിഞ്ചുവുമായുള്ള സള്‍ഫ്യൂരിക് ആസിഡ് ബന്ധത്തില്‍ പിറന്നു. തോമാച്ചന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും കിണയുകയും ചെയ്തു. പോലീസിന്റെ എഫ്. ഐ. ആറില്‍ കയറിയപ്പോള്‍, അവിടെ കിടക്കുന്നു, കുറേയേറെ പഴുതുകള്‍.

കോരവൈദ്യന്റെ കടയിലേ ബഞ്ചിലിരുന്ന രണ്ടു പേര്‍, കടയിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ റോഡിന്റെ മറ്റേ ഭാഗത്തു നടന്ന സംഭവം കണ്ടു പോല്‍. ജഡ്ജി വന്നു് സ്ഥലം കാണണമെന്ന അച്ഛന്റെ ആവശ്യം, തോമസ്സ് വക്കീലിലൂടെ കോടതി അംഗീകരിച്ചു.

കോരവൈദ്യന്റെ ചെവിയോടു് അച്ഛന്‍ ഉവാചഃ

"അവറാച്ചന്‍ ഇനി തിരിച്ചു വരില്ല. നിവര്‍ത്തിയില്ലെങ്കില്‍ നീതിമാന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച തോമാച്ചനെ നമ്മുടെ മനഃസ്സാക്ഷി കോടതി വെറുതെ വിടുന്നു. എന്താ?"

ചോദിക്കുമ്പോള്‍ തന്നെ വൈദ്യന്റെ കുലുങ്ങുന്ന തല അച്ഛന്‍ കണ്ടു. കണ്ടില്ല ഞാന്‍ ഏവം വിധം കേട്ടുമില്ല, എന്നു് വൈദ്യര്‍ മൊഴിഞ്ഞപ്പോള്‍, ഉദ്ദേശം മൂന്നടിനീളത്തില്‍ തൂങ്ങി കിടന്ന ബള്‍ബിന്റെ വയറിന്റെ നീളം ഒരടിയായി. അമാവാസിയില്‍ ജഡ്ജിഅദ്ദ്യേം വന്നു് വൈദ്യരുടെ കടയിലിരുന്നു് നോക്കുമ്പോള്‍, കടയിലേ വെളിച്ചം കഷ്ടിച്ചു് മുറ്റം വരെ. റോഡു തന്നെ കാണുന്നില്ല. ശേഷം ഭാഗം നമ്മള്‍ സ്ക്രീനില്‍ കണ്ടു. പള്ളിപാണികളെ കൊണ്ടു് ജഡ്ജി വിധിന്യായം ഒഴിച്ചു തോമാച്ചന്‍ കൈ കഴുകി.



*NPA - Non Performing Assets (ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി).